Tuesday, May 5, 2009

അമ്പാടിയിലേക്കു വീണ്ടും - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

ദാരുകന്‍:

 

പായുക പായുക കുതിരകളേ,

പരമാത്മാവിന്‍ തേരിതിനെ

സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ

സുഖിത സ്വപ്നം പോലെ.

 

"ദാരുക, ദാമോദരനൊപ്പം

വ്രജത്തിലോളം നീ പോണം

ആജ്ഞയല്ലൊരനുഗ്രഹമത്രേ

നമുക്കു തന്നൂ ബലരാമന്‍

മടുപ്പനത്രേ കൊട്ടാരം

അയത്ന സുലഭസുഖാഗാരം:

ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ

തെന്തിനു ജീവിതപലഹാരം!

വിരോധിമാരേ, നിങ്ങള്‍ക്കാ

യാശംസിപ്പൂ ഞാനിവയെ:

വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു

വിശേഷ ഭക്ഷണ വിഭവങ്ങള്‍;

വിയോഗമെന്തെന്നറിയാനരുതാ

ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;

ഒരിറ്റു നിണവും വീഴാതഴകോ

ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!

എനിയ്ക്കു രസമീ നിമ്നോന്നതമാം

വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;

ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,

വിടില്ല ഞാനീ രശ്മികളെ.

എനിയ്ക്കു രസമത്യാസന്നോദയ

വികാര വിപ്ലവ ദൃശ്യങ്ങള്‍,

അഗാധഹൃദയ ഹ്രദമഥനോണ്മിത

സൗന്ദര്യ പ്രതിഭാസങ്ങള്‍.

നോറ്റിരിയ്ക്കും മങ്കകള്‍, തന്‍തന്‍

നൊമ്പരത്തെ കാണുകയായ്‌,

സ്വന്തം ജീവിതമൂല്യമടര്‍ത്തി

പ്പന്താടുകയായ്‌ ഗോകുലം!

ചാടുകളോടി വരുന്നകലെ

മാടിന്‍ നിരയുടെ പിന്നാലെ

രാജധാനിയ്ക്കിവയെത്തിപ്പൂ

ഗോരസങ്ങളെ വഴിപോലെ.

മുഷിഞ്ഞ കുത്തിയുടുപ്പു, തലേക്കെ,

ട്ടഴഞ്ഞൊരലസക്കുപ്പായം,

ഗോപ, കൊള്ളാം നിന്‍ കൈമുതലിന്‍

ഗോപനത്തിന്നീവേഷം.

സൂക്ഷ്മം ദാരുകനറിയാമേ

സൂക്ഷിപ്പിന്‍ കഥ നിങ്ങളുടെ;

അവന്റെ തേരിലിരിപ്പുണ്ടല്ലോ

ആനായര്‍കുലനിക്ഷേപം

ആര്‍തന്‍ ഭ്രുകുടി വിക്ഷേപം

പ്രപഞ്ചകഥതന്‍ സംക്ഷേപം

അസ്സമ്പത്തിന്നുടമകളത്രേ

ഗോപക്കുടിലുകള്‍ ബഹുചിത്രം!

ബാലകന്മാര്‍ കളിയാടീ,

കാലികള്‍ മേഞ്ഞു പുളച്ചോടീ

കാണും ശാദ്വലമേ, നീ നേടിയ

താരില്‍ നിന്നീ നീലിമയെ?

കറുകപ്പുല്‍ക്കൂമ്പുകളാലേ

കുളിര്‍ കോരുന്നൊരു മെയ്യോടേ

നിലനിര്‍ത്തുന്നൂ നിയ്യിപ്പോഴും

ചിലതിന്‍ വിമല സ്മരണകളെ.

കറുകപ്പുല്‍ക്കൂമ്പുകളാലേ

വൃന്ദാവനമടുലരുകളേ,

യുഷ്മല്‍ സൗരഭമുദ്വേലം

വരുന്നു തീരാദാഹത്തോടൊരു

കരിവണെ്ടന്നുടെ രഥമേറി.

പായുക, പായുക, കുതിരകളേ,

പരമാത്മാവിന്‍ തേരിതിനെ

പുരുസുഖവീഥിയില്‍ നയിയ്ക്ക നീളെ

പുഷ്യല്‍ സ്വപ്നം പോലെ.

 

ഗോപികമാര്‍:

 

രാജരഥത്തെപ്പായിച്ചെത്തും

സൂത, നിര്‍ത്തിയതെന്തേ നീ?

കാളിന്ദിയില്‍ നീരാടാന്‍ പോകും

ഞങ്ങള്‍, ഗോപപ്പെണ്ണുങ്ങള്‍.

അമ്മയെക്കാണാനാം പോവതു

ചിരപ്രതീക്ഷിതനിദ്ദേവന്‍;

താമസിപ്പിയ്ക്കരുതേ വെറുതേ,

ഞങ്ങളെയറിയില്ലിദ്ദേഹം.

മുക്തമാക്കീയൊട്ടിട ഞങ്ങടെ

ഭര്‍ത്തൃപുത്രപിതൃ ബന്ധം;

മാനുഷികത്വത്തിങ്കല്‍ നിന്നു

മുയര്‍ത്തുകയുണ്ടായൊരു ദേവന്‍.

അമ്മമാരി,ല്ലരിയ സഹോദരി

മാര,ല്ലച്ചികളല്ലാര്‍ക്കും,

അന്നു കാനന കേളീലോലകള്‍

ഞങ്ങളെയറിയില്ലിദ്ദേഹം.

രാവിന്‍ ഛായകള്‍, കാളിന്ദീ ജല

കാളിമ, കാട്ടിന്‍ പച്ചപ്പും

ഞങ്ങള്‍ക്കഭിമതചേല, സചേലകള്‍

ഞങ്ങളെയറിയില്ലിദ്ദേഹം

രാജരഥത്തെപ്പായിച്ചെത്തും

സൂത, നീയേ ശിക്ഷാര്‍ഹന്‍;

അന്ത:പുരമേ ദേവനു ലക്ഷ്യം,

അമ്പാടിയിലെന്തെത്തിച്ചൂ?

ദേവനെയും വിട്ടോടുകയാണോ

തേരേ, നീ നിലനിന്നാലും

ഗോപികാഹൃദയാന്തര്‍വേദിയി

ലക്രൂരന്റെ രഥം പോലെ!

മഹര്‍ഷിമാരേ,തെല്ലിട നിര്‍ത്തുക

ധര്‍മ്മശാസ്ത്രക്കുറിമാനം

പ്രപഞ്ച ധര്‍മ്മം മറ്റൊന്നാക്കുവി

നീശ്വരന്മാരേ!

ഇവിടെഗ്ഗോപികളശ്രുതപൂര്‍വ്വക

മാമൊരു നാടകമാടട്ടേ,

ഇവിടെ സ്വന്തം സങ്കല്‍പങ്ങളില്‍

ഞങ്ങടെ ലോകം പണിയട്ടേ.

കൃഷ്ണാ, മുന്നേപ്പോലേ നീയി

ക്കാളിന്ദീതടവിടപത്തില്‍

പ്രഭാതകിരണപ്പൂക്കള്‍ വിരിച്ചൊരു

കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍

ഭ്രുകുടിതാളലയാന്വിതമാമൊരു

ഗാനം പാടുക വേണുവില്‍.

ചേലകളല്ലാ വാരിയെടുക്കുക

ഞങ്ങടെ ചേതന പാടേ,

നിന്നുടെ ചുറ്റും തൂക്കിക്കൊള്ളുക

സുമന്ദഹാസത്തോടെ:

വ്രീളാവിവശതയാലേ മിഴിയും

പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍

ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍,

നിന്നോടക്കുഴല്‍ വിളിയാലേ

No comments:

Post a Comment