Wednesday, August 10, 2011

സങ്കീര്‍ത്തനം (കുമാരനാശാന്‍)

ചന്തമേറിയ പൂവിലും ശബളാഭമാം

ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-

മീശനെ വാഴ്ത്തുവിന്‍!

സാരമായ് സകലത്തിലും മതസംഗ്രഹം

ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

നിന്നിടുമൊന്നിനെ

സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-

ക്കനുമേയമായ്

ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ

നിനയ്ക്കുവിന്‍!

നിത്യനായക, നീതിചക്രമതിന്‍-

തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-

ശക്തി കുളിക്കുക!

സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

ദേവ, നശിക്കണേ

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

മുള്ളില്‍ വിളങ്ങണേ.

ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ

നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍

കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ

ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.

1 comment:

  1. ഷജീറെ,
    ഇതിന്റെ സംഗീതാവിഷ്ക്കരണം ഒന്ന് mp3 ആയി എനിക്കൊന്നയച്ചുതരാൻ പറ്റ്വോ ? sajjive@gmail.com ലേയ്ക്ക്....

    പുതുവർഷാശംസകൾ !

    സജ്ജീവ്

    ReplyDelete