Tuesday, May 5, 2009

ഞാന്‍ - കുഞ്ഞുണ്ണി

ഞാന്‍


 

 

 

കു

കഴിഞ്ഞാല്‍ ഞ്ഞു

ഞ്ഞു കഴിഞ്ഞാല്‍ ണ്ണി

കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി

കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

 

 

 

ഞാനൊരു പൂവിലിരിക്കുന്നു

മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

 

 

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-

നെന്നൊരു തോന്നലെഴുന്നമൂലം

എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം

അറിയുന്നതില്ല ഞാനെള്ളോളവും

 

 

എന്‍മുതുകത്തൊരാനക്കൂറ്റന്‍

എന്‍നാക്കത്തൊരാട്ടിന്‍കുട്ടി

ഞാനൊരുറുമ്പിന്‍കുട്ടി

 

 

ഞാന്‍

ഞാനെന്നവാക്കിന്റെ

യൊക്കത്തിരിക്കയോ

വക്കത്തിരിക്കയോ

മുന്നിലിരിക്കയോ

പിന്നിലിരിക്കയോ

മേലെയിരിക്കയോ

താഴെയിരിക്കയോ

എള്ളിലെയെണ്ണപോ

ലാകെയിരിക്കയോ

അതോ

ഞാനെന്ന വാക്കായിരിക്കയോ

 

 

ഞാനെനിയ്ക്കൊരു ഞാണോ

ആണെങ്കിലമ്പേതാണ്‌

 

 

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ

ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍

ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ

ലതേ കരത്തിനു കഴിയില്ലല്ലോ

 

 

അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

 

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു

പുറത്തുകടക്കാനാവുന്നില്ലല്ലോ

 

അയ്യോ ഞാനെന്നെ എവിടെയോ

മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ

 

 

ഞാനൊരു കവിതക്കാരന്‍

കപട കവിതക്കാരന്‍

വികടകവിതക്കാരന്‍

എന്നാലും വിതക്കാരന്‍

 

 

ഞാനിനിയെന്നുടെയച്ഛനാകും

പിന്നെയമ്മയാകും

പിന്നെ മോനാകും മോളാകും

പിന്നെയോ

ഞാനെന്റെ ഞാനുമാകും

 

 

ഞാന്‍ വളയില്‍ വളയില്ല

വളപ്പൊട്ടില്‍ വിളയും

 

 

എനിക്കുതന്നെ കിട്ടുന്നൂ

ഞാനയയ്ക്കുന്നതൊക്കെയും

ആരില്‍നിന്നെതതേ നോക്കൂ

വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

 

 

നീണ്ടവഴി

മഴക്കാലമൂവന്തി

ഞാനേകന്‍

 

 

കുഞ്ഞുണ്ണി എന്ന ഞാനോ

ഞാനെന്ന കുഞ്ഞുണ്ണിയോ

 

 

എന്റെപേരെന്റെ വേര്‌

 

 

എന്‍മനമെന്‍ മന

 

 

എനിക്കുള്ള കവിത ഞാന്‍തന്നെ

 

 

എന്നെത്തിന്നൊരു പുലിയെത്തിരയുകയാകുന്നൂ ഞാന്‍

 

എനിക്കുറങ്ങാനറിയില്ല

ഉണരാനൊട്ടുമറിയില്ല

 

കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി

 

 

 

ഇത്തിരിയേയുള്ളൂ ഞാന്‍

എനിക്കുപറയാനിത്തിരിയേ

വിഷയവുമുള്ളൂ

അതുപറയാനിത്തിരിയേ

വാക്കുംവേണ്ടൂ

 

കൊട്ടാരം കാക്കുന്ന പട്ടിയാണല്ലോ ഞാന്‍

കേള്‍ക്കട്ടെ പട്ടീ നിന്‍ മേല്‍വിലാസം

 

എന്‍നാമമെന്നാമം

 

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

 

പൊക്കമില്ലായ്മയാണെന്റെ

പൊക്കമെന്നറിയുന്നു ഞാന്‍

 

എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം

 

ഞാനാരുടെ തോന്നലാണ്‌

 

എന്നെപ്പെറ്റതു ഞാന്‍തന്നെ

 

ഞാനെന്ന കുഞ്ഞുണ്ണിയോ

കുഞ്ഞുണ്ണി എന്ന ഞാനോ

 

എന്നിലൂടെ നടക്കാനേ

എന്റെ കാലിനറിഞ്ഞിടൂ

 

ഞാനൊരു കാക്കവി

പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം

കണ്ടുകഴിഞ്ഞാല്‍

ഞാനൊരരക്കവിയാമോ

അഥവാ

വെറുമൊരരയ്ക്കാക്കവിയാമോ

 

ഞാന്‍ ആധുനികോത്തരനല്ല

അത്യന്താധുനികനല്ല

ആധുനികനുമല്ല

വെറും ധുനികനാണ്‌

തനി ധുനികന്‍

 

ഞാനൊരു വാടകവീടാണ്‌

ആരുടെ

ആരാണിതില്‍ താമസിക്കുന്നത്‌

 

ഞാനെനിക്കു മരിക്കാനായ്‌

ജീവിക്കാമെന്നുവെയ്ക്കുക

എനിക്കു ജീവിച്ചീടാനാ

യാരുണ്ടൊന്നു മരിക്കുവാന്‍

 

ഞാനാകും കുരിശിന്മേല്‍

തറഞ്ഞുകിടക്കുകയാണു ഞാന്‍

എന്നിട്ടും ഹാ ക്രിസ്തുവായ്‌ തീരുന്നില്ല

 

ഞാനൊരു ദുഃഖം മാത്രം

 

ഞാനാം പൂവിലെ

ഞാനാം തേനും തേടിനടക്കും

ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന

വിളക്കായ്‌ കത്തുകയാകുന്നൂ ഞാന്‍

 

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍

ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും

അമ്പട ഞാനേ

 

എനിക്കു പൊക്കം കുറവാ

ണെന്നെപ്പൊക്കാതിരിക്കുവിന്‍

എനിക്കൂക്കു കുറവാ

ണെന്നെത്താങ്ങാതിരിക്കുവിന്‍

 

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍

ദാഹിക്കുമ്പോള്‍ കുടിക്കും

ക്ഷീണിക്കുമ്പോളുറങ്ങും

ഉറങ്ങുമ്പോളെഴുതും കവിതകള്‍

No comments:

Post a Comment